മൂത്തേടം - രാമായണം

ഭൂമിജേ നിനക്കു  സ്വസ്തി
******************
കവി: 
****
രാമദേവനു വാമമായവളങ്ങയോദ്ധ്യയിൽ വാഴവേ
രാമബീജമതിന്റെ ലാഞ്ഛന പത്നിഭാവമതുജ്ജ്വലം
രാമചന്ദ്രനുചാരെനിന്നവൾ കേട്ടുകൊണ്ടൊരു മോഹ, മാ
രാമമാർന്ന വനാന്തരേ വിഹരിക്കുവാൻ വഴിയേകണേ

സീത:
******
കൊന്നു,തിന്നുവതൊക്കെയും ബലിപിണ്ഡമൂണുകഴിച്ചിടും
മന്നിടത്തിലെ, നാകമായിടുമാശ്രമാങ്കണ കാഴ്ചകൾ
ഇന്നുമെന്റെ മനസ്സിനുള്ളിലെ രാഗതന്ത്രികൾ മീട്ടിടു-
ന്നന്നു നമ്മൾ രതിത്വമാർന്നു നടന്നു നീങ്ങിയ വീഥികൾ
രാമൻ:
*******
ഭൂമിജേ! തവഹൃത്തടത്തിലെ മോഹജാലമതൊക്കെയും
ഭൂമിനാഥനിവന്റെ കല്പനയായിടുന്നൊരു വേളയിൽ
ഭാമിനീ! ഭ്രമചിന്തയിൽ മമ രാജ്യലക്ഷ്മി ജയിക്കവേ
ഭൂമിയിൽപ്പുതുകാവ്യമായതു മാറുവാൻ വഴിയായിടും.
കവി:
*****
ആമയങ്ങളകന്നുമാറി മനോജ്ഞചിന്തകളേറവേ
രമ്യമാർന്നൊരയോദ്ധ്യകണ്ടതിമോദമോടെ രഘൂത്തമൻ
ഹേമചന്ദ്രിക പൂത്തുനിന്നൊരു പൂവനത്തിലുലാത്തവേ
പാമരം വചനം ചുമന്നു യഥാർഹവർണ്ണനുമെത്തിനാൻ

ഭദ്രനോതിയ വാക്കുകൾക്കു കളംബമൂർച്ചയതാകുമോ?
ചൊല്ലിടുന്നു ജനം, പ്രഭോ, തവ കാമിനിക്കപവാദവും
ആണ്ടുകൾപ്പലതും കഴിഞ്ഞവൾ പംക്തികന്ധരനോടുമായ്!
വീണ്ടതെന്തിനു സീതയെ പ്രഭു, അഗ്നി ചെയ്തൊരു വഞ്ചന.

രാമൻ:
******
ലക്ഷ്മണാ, ജനനായകന്റെ നൃപാസനത്തിനു മേന്മയായ്
സത്വരം മമ ജായ സീതയെ കാനനത്തിലുമാക്കിടൂ
കെട്ടുപോയവളെന്നു ലോകമുരയ്ച്ചിടുന്നതറിഞ്ഞിടൂ
രാജഭാരമതെന്റെ കൈകളെയിന്നു പൂട്ടിയതെന്തിനോ?

കവി: (കവിതയിലൂടെ പറയാൻ ശ്രമിച്ചത്)
***************************************
കാടകത്തിലവൾക്കു രക്ഷയതേകി താപസദേവനാം
നാകുപെറ്റ പടുത്വമേറിന ജീവിതത്തെ നയിക്കുവോൻ
താൻ വളർത്തിയ ജാനകിക്കു വിശുദ്ധഭാവമതേകുവാ-
നാദികാവ്യമതെന്നതാമിതിഹാസമെത്ര മനോഹരി.

മൈഥിലിക്കു മനസ്സിലുള്ളൊരു മോഹപൂർത്തി വരുത്തുവാൻ
സ്വാർത്ഥമാർത്തി നിറഞ്ഞവന്റെ നിലയ്ക്കുമാറിയ രാമനും
കർമ്മമാക്കിയതൊക്കെ പാരിട പാലനത്തിനു മാത്രമാ-
ണെന്നതോർക്കുകിൽ ജീവിതം പരിപൂർണ്ണമെന്നതു സത്യമേ

മൂത്തേടം
‪9388899740‬

അഭിപ്രായങ്ങള്‍

  1. ഇനിയും ഇത്തരം ഉജ്വല സൃഷ്ടികൾ ആ തൂലികയിൽ പിറക്കട്ടെ.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കവിക്കൂട്ടം മാസിക മാർച്ച് 2021

കവിത - ഗാഥ