ജിനദേവൻ വെളിയനാട് - യാത്രാമൊഴി


യാത്രാമൊഴി 

ഓര്‍മ്മിക്കുന്നഴകേലും 
സ്മരണകളെന്‍ മനതാരില്‍ 
മധു തൂകി പെയ്തൊഴിഞ്ഞ 
ശിശിരത്തിന്നാത്മ ഭാവം.
വന്നെത്തുന്നനുദിനമെന്നില്‍
നീതന്നൊരു വസന്ത കാലം 
മായാത്ത തളിര്‍ കിനാവായ്‌
പൂക്കുന്നതു വല്ലരിതന്നില്‍.
പൂപോല്‍ മൃദു,ശുദ്ധ പ്രേമം
നമ്മില്‍ ചെര്‍ന്നിഴുകി ലയിച്ചു 
കതിരിട്ടു സ്വപ്നം,മോഹം 
ജീവിക്കാന്‍ പ്രേരണയേകി.
കണ്ണീരിന്‍ രുചി ഭേദങ്ങള്‍ 
ഒന്നൊന്നായ് നമ്മളറിഞ്ഞു 
കരകാണാക്കടല്‍ കയത്തില്‍ 
പലനാളില്‍ മുങ്ങി പൊങ്ങി.
എന്നാലതിലില്ലാ ദുഃഖം 
രണ്ടില്ല ദുഃഖം നമ്മില്‍ 
ഒന്നായ്‌ നാമൊത്തുകഴിഞ്ഞു 
ഈ സന്ധ്യാ നേരത്തോളം.
അടരുന്നു പാഴില പോല്‍ നാം 
ജീവിക്കും നാഴികയെല്ലാം 
ഓര്‍മ്മിക്കാനോമനിക്കാന്‍
അതിലുള്ളവയൽപ്പം മാത്രം. 
ഒരു കാറ്റായ് ജന്മമെടുത്തു 
അലയുന്നു വീഥികള്‍ തോറും.
ജീവന്റെ നേര്‍ തുടിപ്പിന്‍ 
അവസാന തന്ത്രി വരേക്കും.
പൊട്ടുന്നു തന്ത്രികളൊന്നായ്‌
അഴയുന്നു ജീവിത രാഗം.
പിരിയേണം നാം നഭസ്സില്‍ 
വിരിയേണം താരംപോലെ.

ജിനദേവൻ വെളിയനാട്

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കവിക്കൂട്ടം മാസിക മാർച്ച് 2021

കവിത - ഗാഥ